സത്യം, സമത്വം, നീതി തേടി
സർവ്വസൈന്യാധിപനായി സ്വയം ഭാവിച്ചു.

ദരിദ്രരുടെ മേൽ കരുണ ചൊരിയാൻ അനീതികളോടേറ്റുമുട്ടി.

കണ്ണിൽ, മനസ്സിൽ തിന്മകളെ നിറച്ചു ലോകർ താണ്ഡവമാടിടുമ്പോൾ
ശത്രുവായി കരുതി സകലതിനോടും ഏറ്റുമുട്ടുന്നുവോ…
വൻ കാറ്റാടി യന്ത്രത്തെ പോലും ശത്രുവായി കരുതുന്നുവോ.
പടവെട്ടി, വീറുകാട്ടി പാഴ്ശ്രമം നടത്തിയും
മായക്കാഴ്ചയിലാളുമാറുന്ന വിഭ്രാന്തിയും
കരുണ തൊട്ടു തീണ്ടിടാത്ത മർത്യ ലോകമേ…
കാടിൻ നിയമം ഏറ്റിടുന്ന നീയാണെൻെറയദൃശ്യ ശത്രു.
ബന്ധങ്ങൾ ബന്ധനമായി മൂല്യച്യുതി നേരിടുന്നുവോ.
അവബോധം നൽകി സംരക്ഷിക്കേണ്ടതെന്റെ കടമയായി.
അന്ധകാരക്കാടു താണ്ടി മുന്നേറിടുകയാണു ഞാൻ
പൊൻകിരണം ദൃശ്യമാകും വരെയീ പടയൊരുക്കം
ഭ്രാന്തമായി പൊരുതി മോഹഭംഗങ്ങൾ തൻ ചേറിൽ വീണു, കാൽ കുഴഞ്ഞു തപ്തഭ്രമരമായീടുന്നു.
കൊടുങ്കാറ്റിൽ ആഞ്ഞു പടരും അഗ്നിയായി ജ്വലിച്ചിടാൻ
ഹൃദയം എന്നും തുടിതുടിച്ചു അഭിനിവേശനിമിഷം
പക്ഷേ, ചെറുകാറ്റിൽ പോലും നീറ്റലായി അണഞ്ഞു പോയിടുന്നുവോ.
പുണരുവാനൊരു പ്രണയിനിയെ ഏറെക്കൊതിച്ചു,
ചേതനയിൽ കാമിനിയായി ഭാവനയിൽ വന്നവൾ…
ഇഷ്ടപ്രണയിനിക്കു മുന്നിൽ
കഷ്ടതകൾ സഹിച്ചു,
മറ്റൊരു അലക്സാണ്ടർ ചക്രവർത്തിയായി സ്വയം നടിച്ചു കൃതാർത്ഥനായി.
പ്രേയസിക്കായി മനമിളകി
വിപ്രലംഭ ശൃംഗാരങ്ങൾ
സന്തതസഹചാരിയൊരു പാവം സാഞ്ചോ പാൻസയും
വീരസവാരിയ്ക്കായൊരു ചാവാലിക്കുതിരയും…!
പരിഹാസപാത്രമായിയേറെ വലഞ്ഞുവെങ്കിലും
ലക്ഷ്യവും ആദർശവും നിലനിർത്താൻ ദുർഘടപാതകൾ താണ്ടുന്നു
പ്രതിഫലേച്ഛയില്ലാതെ ഏറ്റെടുക്കുകയാണ് ഞാൻ
പടുത്തുയർത്തണം ഇവിടെയൊരു നീതിപൂർവ്വലോകം
സത്യവും മിഥ്യവും ഒത്തു വലയം ചെയ്തീടവേ
പോരാട്ടമെല്ലാം പ്രഹസനമായി മാറിയോ.
ഇല്ലായ്മയിൽ നിന്നെൻെറ പടപുറപ്പാട്
ബലിയായി മാറുമ്പോഴും
ശിരസ്സുയർത്തി നിൽക്കുന്നു ഞാൻ
ഭ്രമവിദ്യുത് കാന്തവലയങ്ങളിൽ
ചൂഴുന്നു
ജ്വലിക്കുന്ന
പ്രണയവും യുദ്ധവും.
രാജാംബിക
Leave a Reply